Mars; ചൊവ്വയിൽ പണ്ട് ജീവൻ നിലനിന്നിരുന്നോ എന്ന ദശാബ്ദങ്ങൾ നീണ്ട ചോദ്യത്തിന് കൂടുതൽ വ്യക്തമായ മറുപടിയുമായി ശാസ്ത്രലോകം രംഗത്തെത്തിയിരിക്കുന്നു. നാസയുടെ പെർസെവറൻസ് റോവർ (Perseverance Rover) നടത്തിയ പര്യവേക്ഷണത്തിൽ ജീവന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ഏറ്റവും ശക്തമായ തെളിവുകൾ കണ്ടെത്തിയതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘമാണ് ഈ നിർണ്ണായക കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്.
ജെസീറോ ക്രേറ്ററിലെ ‘ബ്രൈറ്റ് എയ്ഞ്ചൽ’ എന്ന് വിളിക്കപ്പെടുന്ന പാറക്കൂട്ടങ്ങളിലാണ് ജൈവ സംയുക്തങ്ങളും ധാതുക്കളും കണ്ടെത്തിയത്. ഈ കണ്ടെത്തലുകൾ ചൊവ്വയിൽ പണ്ട് സൂക്ഷ്മജീവികൾ നിലനിന്നിരുന്നതായും അവിടെ ജീവന് അനുകൂലമായ ആവാസവ്യവസ്ഥ ഉണ്ടായിരുന്നതായും വിരൽ ചൂണ്ടുന്നു. പ്രശസ്തമായ ‘നേച്ചർ’ (Nature) മാസികയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതൊരു വലിയ മുന്നേറ്റമാണെങ്കിലും, ചൊവ്വയിൽ ജീവൻ കണ്ടെത്തിയെന്ന് ഇപ്പോൾ തന്നെ ഉറപ്പിച്ചു പറയാനാകില്ലെന്ന് ഇംപീരിയൽ കോളേജിലെ പ്രൊഫസർ സഞ്ജീവ് ഗുപ്ത പറഞ്ഞു. ഇതൊരു ജൈവ സാന്നിധ്യത്തിനുള്ള (potential biosignature) അതിശയിപ്പിക്കുന്ന സൂചനയാണ്. എന്നാൽ ഇത് സ്ഥിരീകരിക്കാൻ ഈ പാറകളുടെ സാമ്പിളുകൾ ഭൂമിയിലെത്തിച്ച് അത്യാധുനിക ലാബുകളിൽ വിശദമായി പരിശോധിക്കേണ്ടതുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
2021 മുതൽ ജെസീറോ ക്രേറ്ററിൽ പര്യവേക്ഷണം നടത്തുന്ന പെർസെവറൻസ് റോവർ, ചൊവ്വയിലെ പുരാതന തടാകങ്ങളും നദീതടങ്ങളും കേന്ദ്രീകരിച്ചാണ് പഠനം നടത്തുന്നത്. ‘നെരത്വ വാലി’ (Neretva Vallis) എന്ന നദീതടത്തിലൂടെ സഞ്ചരിക്കവെയാണ് റോവർ ഈ പ്രത്യേക പാറക്കൂട്ടങ്ങൾ കണ്ടെത്തിയത്. ഷെർലോക് (SHERLOC), പിക്സൽ (PIXL) എന്നീ നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ വിശകലനത്തിൽ കളിമണ്ണും (Clay) സിലിക്കയും കലർന്ന പാറകളാണ് അവിടെയുള്ളതെന്ന് വ്യക്തമായി. ശാന്തമായ ജലസാഹചര്യത്തിൽ മാത്രം രൂപപ്പെടുന്ന ഇത്തരം നിക്ഷേപങ്ങൾ ജീവൻ നിലനിൽക്കാൻ ഏറ്റവും അനുയോജ്യമായ ഇടങ്ങളാണ്. നദീതടത്തിന്റെ അടിത്തട്ടിൽ ഇത്തരം തടാക നിക്ഷേപങ്ങൾ കണ്ടത് ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം വലിയൊരു അത്ഭുതമാണ്. ഈ പാറകളിൽ അടങ്ങിയിരിക്കുന്ന ജൈവ കാർബണിന്റെ സാന്നിധ്യം പുരാതന കാലത്തെ ജൈവ പ്രക്രിയകളിലേക്ക് വിരൽ ചൂണ്ടുന്നു. ഭാവിയിൽ ഈ സാമ്പിളുകൾ ഭൂമിയിൽ എത്തിക്കുന്നതിലൂടെ ചൊവ്വയുടെ ചരിത്രത്തെക്കുറിച്ചും അന്യഗ്രഹ ജീവനെക്കുറിച്ചുമുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തിൽ ഒരുകാലത്ത് വെള്ളം സുലഭമായിരുന്നെന്നും അവിടെ ജീവൻ തുടിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നുവെന്നും ഈ പഠനം അടിവരയിടുന്നു.