Cockroach Janta Party; ഇന്ത്യൻ രാഷ്ട്രീയത്തിൽ തികച്ചും അസാധാരണമായ ഒരു പുതിയ ചിഹ്നം ശ്രദ്ധ നേടി മുന്നേറുകയാണ് ഒരു ‘പാറ്റ’ (Cockroach). വെറുക്കപ്പെടുന്നതും എന്നാൽ പെട്ടെന്നൊന്നും നശിപ്പിക്കാൻ കഴിയാത്തതുമായ പാറ്റയെ പ്രതീകമാക്കി സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന പരിഹാസ കൂട്ടായ്മയാണ് ഇപ്പോൾ ലക്ഷക്കണക്കിന് യുവാക്കളെ ആകർഷിച്ച് ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. മുതിർന്ന രാഷ്ട്രീയ നേതാക്കളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് വെറും ദിവസങ്ങൾ കൊണ്ടാണ് ഈ ഡിജിറ്റൽ മുന്നേറ്റം രാജ്യത്ത് പടർന്നുപിടിച്ചത്. ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടുത്തിടെ നടത്തിയ ഒരു വിവാദ പരാമർശമാണ് ഈ മൂവ്‌മെന്റിന് വഴിത്തിരിവായത്. കോടതി വാദത്തിനിടയിൽ, തൊഴിലില്ലാത്ത യുവാക്കൾ മാധ്യമപ്രവർത്തനത്തിലേക്കും ആക്ടിവിസത്തിലേക്കും തിരിയുന്നതിനെ അദ്ദേഹം ‘പാറ്റകളോടും പാരസൈറ്റുകളോടും’ ഉപമിച്ചതായി വാർത്തകൾ പ്രചരിച്ചു. വ്യാജ ബിരുദമുള്ളവരെയാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയെങ്കിലും, അപ്പോഴേക്കും സോഷ്യൽ മീഡിയയിൽ പ്രതിഷേധവും ട്രോളുകളും ശക്തമായിരുന്നു.
ഈ അമർഷത്തെ ഡിജിറ്റൽ രാഷ്ട്രീയ ആയുധമാക്കിക്കൊണ്ടാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ രൂപം കൊള്ളുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരതീയ ജനതാ പാർട്ടിയുടെ (BJP) പേരിനെ പരിഹസിച്ചാണ് ഈ പേരിട്ടിരിക്കുന്നത്. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയും പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റുമായ അഭിജിത് ദിപ്കെ ഒരു തമാശയായി തുടങ്ങിയ ഈ കൂട്ടായ്മ പിന്നീട് ഒരു വലിയ തരംഗമായി മാറുകയായിരുന്നു. മുൻപ് ആം ആദ്മി പാർട്ടിയുടെ (AAP) സോഷ്യൽ മീഡിയ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നയാളാണ് അഭിജീത്.
ഓൺലൈൻ ലോകത്ത് സിജെപി ഉണ്ടാക്കിയ ചലനം ചെറുതല്ല. ബി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിനുള്ള 8.7 മില്യൺ ഫോളോവേഴ്സിനെ മറികടന്ന് സി.ജെ.പി അക്കൗണ്ട് 10 മില്യണിലധികം (ഒരു കോടി) ഫോളോവേഴ്സ് നേടി റെക്കോർഡിട്ടു. പ്രതിപക്ഷ നേതാക്കളായ അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ ഈ കൂട്ടായ്മയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ‘മേൻ ഭീ കോക്രോച്ച്’ (#MainBhiCockroach – ഞാനും ഒരു പാറ്റയാണ്) എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.
ഓൺലൈൻ പ്രതിഷേധം വൈകാതെ തെരുവുകളിലേക്കും പടർന്നു. യുവാക്കൾ പാറ്റകളുടെ വേഷം ധരിച്ച് വിവിധ പ്രതിഷേധ പരിപാടികളിലും ശുചീകരണ പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ തുടങ്ങി. എന്നാൽ, ഈ മുന്നേറ്റത്തെ തുടർന്ന് സി.ജെ.പിയുടെ എക്സ് (ട്വിറ്റർ) അക്കൗണ്ടിന് ഇന്ത്യയിൽ നിയമപരമായ ആവശ്യങ്ങളെത്തുടർന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ജനസംഖ്യയിൽ പകുതിയിലധികവും 30 വയസ്സിൽ താഴെയുള്ളവരാണ്. എന്നാൽ പഠനമനുസരിച്ച് 29% യുവാക്കളും രാഷ്ട്രീയം പൂർണ്ണമായി ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരാണ്. നിലവിലെ രാഷ്ട്രീയ വ്യവസ്ഥകളിൽ യുവാക്കൾ അനുഭവിക്കുന്ന നിരാശയും തൊഴിലില്ലായ്മയോടുള്ള പ്രതിഷേധവുമാണ് സി.ജെ.പിയുടെ വിജയത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ അടുത്തിടെയുണ്ടായ യുവജന പ്രക്ഷോഭങ്ങൾ ഭരണമാറ്റങ്ങൾക്ക് കാരണമായിരുന്നു. ഇന്ത്യയിൽ അത്തരമൊരു സാഹചര്യം നിലവിലില്ലെങ്കിലും, യുവാക്കളുടെ ഉള്ളിലെ അതൃപ്തി ഇന്റർനെറ്റ് സംസ്കാരത്തിലൂടെയുള്ള വ്യത്യസ്തമായ ഒരു പ്രതിരോധമായി മാറുകയാണ്. “പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ ജനറേഷൻ-ഇസഡിന് (Gen-Z) വിശ്വാസം നഷ്ടപ്പെട്ടു, അവർക്ക് മനസ്സിലാകുന്ന ഭാഷയിലാണ് ഈ പുതിയ മുന്നേറ്റം,” എന്ന് അഭിജീത് ദിപ്കെ വ്യക്തമാക്കുന്നു. സി.ജെ.പി ഒരു ഔദ്യോഗിക രാഷ്ട്രീയ പാർട്ടി അല്ലെങ്കിലും, ഇന്ത്യൻ ഡിജിറ്റൽ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായകമായ ഒരു അധ്യായമായി ഇത് മാറിക്കഴിഞ്ഞു.